ദുബായ്: യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ. ഏറ്റവും വലിയ രാജ്യാന്തര ഡേറ്റാബേസ് ആയ ‘നംബിയോ’ റിപ്പോർട്ടിൽ യുഎഇക്ക് 3-ാം സ്ഥാനവും ഒമാന് 5–ാംസ്ഥാനവുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സുരക്ഷിതത്വവും സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തുന്നതടക്കമുള്ള സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് തിരഞ്ഞെടുക്കുക.
ഖത്തറും തായ് വാനും ജോർജിയയും യഥാക്രമം ഒന്നും രണ്ടും നാലും സ്ഥാനങ്ങളിൽ. സുരക്ഷിതത്വത്തിൽ യുഎഇ 84.55 പോയിന്റ് നേടി. കുറ്റകൃത്യ നിരക്കിൽ 15.45. 20 പോയിന്റിൽ താഴെയുള്ള രാജ്യങ്ങളെയാണ് കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ പട്ടികയിൽപ്പെടുത്തുക. 80നു മുകളിൽ എത്തിയാൽ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യം. സുരക്ഷിതത്വത്തിൽ 69–ാം സ്ഥാനത്താണ് ഇന്ത്യ. വെനസ്വേല, പാപുവ ന്യൂഗിനി, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഹോണ്ടുറാസ് എന്നിവയാണ് ഏറ്റവും പിൻനിരയിലുള്ള രാജ്യങ്ങൾ. 133 രാജ്യങ്ങളെയാണ് നംബിയോ പരിഗണിച്ചത്.
മുന്നിലെത്താൻ കടമ്പകളേറെ
ഒട്ടേറെ ഘടകങ്ങൾ വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ്. വീടുകളിലെ കവർച്ച, കാർ മോഷണം, കാറുകളിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കൽ, വ്യക്തികൾക്കു നേരെ ആക്രമണങ്ങൾ, വർണവിവേചനം, ആയുധങ്ങളുമായെത്തി ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്യുക, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവ വിലയിരുത്തുന്നു. ഇവ തീരെ കുറഞ്ഞ രാജ്യമാണ് യുഎഇ.