ദമാം: സൗദി അറേബ്യയിലെ ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കൾ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ദമാം ദഹ്‌റാന്‍ മാളിന് സമീപമാണ് അപകടമുണ്ടായത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ റാഫിയുടെ മകൻ സനദ് (22), മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.
ദമാം ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ് മൂന്നുപേരും. സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂന്നു പേരും. ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്നുപേരും അപകടസ്ഥലത്തു വച്ച് തന്നെ മരിച്ചെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട്. സനദ് ബഹറിനിൽ തുടർ പഠനം നടത്തുകയാണ്. മറ്റു രണ്ടുപേർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. മൃതദേഹങ്ങൾ ദമാം സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.