ദുബായ്: കൊവിഡില് പകച്ചുനില്ക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ ഇന്ത്യ മുഖംതിരിച്ചു നിൽക്കുേമ്പാൾ യു.എ.ഇയിൽ നിന്ന് വിവിധ രാജ്യങ്ങൾ തിരിച്ചെത്തിച്ചത് 22,900 പൗരൻമാരെ. കോവിഡിനെ തുടർന്ന് വിമാനസർവിസ് നിർത്തിയ ശേഷമുള്ള കണക്കാണിത്.യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.
വിമാനം, റോഡ് വഴി 127 സർവിസുകളിലൂടെയാണ് വിദേശികളെ നാട്ടിലെത്തിച്ചത്. 27 സർവിസുകളുടെ നടപടി പുരോഗമിക്കുന്നു. 5185 പേരെ നാട്ടിലെത്തിച്ചത് യു.എ.ഇ വിമാനങ്ങൾ വഴിയാണ്. ബാക്കിയുള്ളവരെ അതത് രാജ്യങ്ങൾ വിമാനം അയച്ച് തിരിച്ചെത്തിക്കുകയായിരുന്നു. കൂടുതൽ പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമം മറ്റ് രാജ്യങ്ങൾ തുടരുകയുമാണ്.ഏറ്റവും കൂടുതൽ പേരെത്തിയത് ഏഷ്യൻ രാജ്യങ്ങളിലേക്കാണ്, 9098. യൂറോപ്പിലേക്ക് 8710 പേർ എത്തി. 1009 പേർ ആഫ്രിക്കയിലേക്കും 962 പേർ അമേരിക്കൻ നാടുകളിലേക്കും യാത്രയായി.യു.എസ്, കനഡ, അഫ്ഗാനിസ്താൻ, യു.കെ, സൊമാലിയ, കൊളംബിയ, ഫ്രാൻസ്, ജർമനി, ബോസ്നിയ, യുക്രെയിൻ, സുഡാൻ, റഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു. മറ്റ് രാജ്യങ്ങളിലുള്ള തങ്ങളുടെ 2286 പൗരൻമാരെ തിരിച്ചെത്തിച്ചതായും യു.എ.ഇ അറിയിച്ചു.
43 രാജ്യങ്ങളിൽ നിന്ന് 86 സർവിസുകൾ നടത്തിയാണ് നാട്ടിലെത്തിച്ചത്. 11 സർവിസുകളുടെ നടപടി പുരോഗമിക്കുന്നു. പരിശോധിച്ച് കോവിഡ് ഇല്ല എന്നുറപ്പുവരുത്തിയ ശേഷമാണ് യു.എ.ഇയിലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നത്. ഇന്ത്യ സമ്മതിച്ചാൽ സർവിസ് നടത്താൻ തയാറാണെന്ന് യു.എ.ഇയിലെ എയർലൈൻ കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ൈഫ്ല ദുബൈ, എയർ അറേബ്യ എന്നിവർ അറിയിച്ചിരുന്നു. അതിനിടെ, യു.എ.ഇയിൽ നിന്ന് പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള സർവിസ് പാകിസ്താനും തുടങ്ങി. 15 ലക്ഷത്തോളം പാകിസ്താൻകാരാണ് യു.എ.ഇയിലുള്ളത്. ശനിയാഴ്ച രാത്രി 227 പേരെ നാട്ടിലെത്തിച്ചു. തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണമെന്ന പാക് എംബസി നിർദേശത്തെ തുടർന്ന് 40,000 പേരാണ് രജിസ്റ്റർ ചെയ്തത്. ഇവരെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കാനാണ് പദ്ധതി.