ഫുജൈറ: അനധികൃതമായി കാർ പരിഷ്കരിച്ചതിനും ട്രാഫിക് പട്രോളിംഗിൽ നിന്ന് കടന്നുകളഞ്ഞതിനും ഒരു അറബ് പൗരന് ഫുജൈറ ട്രാഫിക് കോടതി 1,000 ദിർഹം പിഴ ചുമത്തി. പോലീസ് പട്രോളിംഗ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വകവെയ്ക്കാതെ വെട്ടിച്ചുകളഞ്ഞയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ഫുജൈറ ട്രാഫിക് പ്രോസിക്യൂഷന് കൈാറി. പ്രതിയെ ജയിലിലടയ്ക്കുകയോ ഡ്രൈവിംഗ് ലൈസൻസിൽ 24 ബ്ലാക്ക് പോയിന്റുകൾ നൽകുകയോ ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടത്. ഇതുകൂടാതെ പ്രതിയുടെ കാർ കണ്ടുകെട്ടണമെന്നും ആവശ്യമുയർന്നു.
ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച്, ട്രാഫിക് പോലീസ് പട്രോളിംഗിൽ നിന്ന് രക്ഷപെടുന്ന ഡ്രൈവർക്കെതിരെ 800 ദിർഹം, 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവ ശിക്ഷയായി ഈടാക്കും. കൂടാതെ, 2017 ലെ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച്, ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് 2000 ദിർഹവും 12 ബ്ലാക്ക് പോയിന്റുകളും പിഴ ഈടാക്കും. ഉച്ചത്തിലുള്ള കാർ സംഗീതത്തിന്റെ പിഴ 400 ദിർഹവും നാല് ബ്ലാക്ക് പോയിന്റുമാണ്.
അസഹനീയായ ശബ്ദത്തിൽ പരിഷ്ക്കരിച്ച കാറുകൾ ഓടിക്കുന്നതിന് കടുത്ത ശിക്ഷയാണ് യുഎഇയിലുള്ളത്. കഴിഞ്ഞ വർഷം 11,000 കേസുകളാണ് ഇത്തരതതിൽ യുഎഇയിൽ രജിസ്റ്റർ ചെയ്തത്. ജൂലൈ ആദ്യം ആഭ്യന്തരമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. പരിഷ്കരിച്ച കാറുകൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്നത് മറ്റ് ഡ്രൈവർമാരെ അലോസരപ്പെടുത്തുന്നതായും റോഡ് ഉപയോക്താക്കൾക്കും സമീപവാസികൾക്കും അസഹനീയമാണെന്നും ട്രാഫിക് അധികൃതർ പറഞ്ഞു.
പരിഷ്ക്കരിച്ച കാറുകളുള്ളവർക്കെതിരെയും അവ റോഡിൽ ഇറക്കുന്നവർക്കെതിരെയും കർശന നടപടി എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.