കുവൈത്ത് സിറ്റി: കോവിഡ്-19 വ്യാപനം, എണ്ണവിലയെ ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഭീഷണി ഉയർത്തുന്നു. മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയിൽ 40 വർഷത്തിനിടയിലെ ഏറ്റവുംവലിയ ആഘാതം ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.)യുടെ കണക്കുകൂട്ടൽ. കോവിഡും എണ്ണവിലത്തകർച്ചയും കാരണം അറബ് ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ 12 ശതമാനം ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ്. പ്രവചിക്കുന്നു.
കൊറോണ മഹാമാരി മൂലം ഗൾഫ് സമ്പദ്‌വ്യവസ്ഥ 3.3 ശതമാനം ചുരുങ്ങുമെന്നും 2008-09-ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ മോശമാകുമെന്നുമാണ് ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ അവർ വ്യക്തമാക്കുന്നത്.ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ തീരുമാനമനുസരിച്ച് എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതിലൂടെ കൈവരിച്ച സാമ്പത്തികാവസ്ഥയ്ക്ക് വലിയ തിരിച്ചടിയാണ് എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലുള്ള സൗദി അറേബ്യയും യു.എ.ഇ.യും ഖത്തറും നേരിടേണ്ടിവരിക. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ശക്തിയായ ഇറാനിലും ആറ് ശതമാനം ഇടിവുണ്ടാകും.
അതേസമയം, കുവൈത്ത് 2018-നെ അപേക്ഷിച്ച് 2019-ൽ നേരിയ വളർച്ച കൈവരിച്ചിട്ടുണ്ട്. മൊത്തം ആഭ്യന്തര ഉത്പാദനം 130 ശതകോടി യു.എസ്. ഡോളറാണെന്നും കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ, കിട്ടാക്കടം പെരുകുന്നത് ഗൾഫ് മേഖലയിലെ ബാങ്കുകൾക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. എണ്ണവില കൂപ്പുകുത്തിയതോടെ ഓഹരിവിപണിക്കും റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും വൻ തകർച്ച നേരിട്ടു.