ദുബായ്: ചൊവ്വയിലേക്കുള്ള യുഎഇയുടെ അഭിമാനക്കുതിപ്പിന് ഇനി ദിവസങ്ങൾ മാത്രം. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് പേടകം കുതിച്ചുയരുക.
വിക്ഷേപണത്തറയും അനുബന്ധ സംവിധാനങ്ങളും ഒരുങ്ങി. റോക്കറ്റിന്റെ പ്രവർത്തനക്ഷമതയും മറ്റും ഉറപ്പുവരുത്താനുള്ള അവസാന ഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. അടുത്തവർഷം ആദ്യപാദത്തിൽ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു.
പ്രധാനമായും 3 ഘടകങ്ങളാണ് പേടകത്തിലുള്ളത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഒാസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നിവയാണിത്.
അറബ് മേഖലയ്ക്കാകെ പ്രതീക്ഷയേകുന്ന ചരിത്ര ദൗത്യത്തിനാണ് രാജ്യം ഒരുങ്ങുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
ദൗത്യത്തിന്റെ പേര് അൽ അമൽ (പ്രതീക്ഷ) എന്നാണ്.