ഏദൻ; പുതിയ ഐക്യസർക്കാർ വഹിക്കുന്ന വിമാനം വന്നതിന് തൊട്ടുപിന്നാലെ യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ ഉണ്ടായി. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യെമന്‍ സര്‍ക്കാരിലെ മന്ത്രിമാരും പ്രതിനിധികളും എയര്‍പോര്‍ട്ടില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
കാബിനറ്റ് അംഗങ്ങൾ വിമാനം വിടുന്നതിനിടെ രണ്ട് സ്‌ഫോടനങ്ങളെങ്കിലും കേട്ടിട്ടുണ്ടെന്ന് സംഭവസ്ഥലത്തെ എഎഫ്‌പി ലേഖകൻ പറഞ്ഞു. സർക്കാർ അംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് യെമൻ വിവരമന്ത്രി മുഅമ്മർ അൽ എറിയാനി പറഞ്ഞു. എയർപോർട്ടിലെ ജീവനക്കാർക്കാണ് കൂടുതലും അപകടം ഉണ്ടായിരിക്കുന്നത്.
പുതിയ സർക്കാർ അംഗങ്ങളെ നഗരത്തിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് സുരക്ഷിതമായി എത്തിച്ചതായി സൗദി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സുരക്ഷയിലേക്ക് മാറ്റിയവരിൽ പ്രധാനമന്ത്രി മെയ്ൻ അബ്ദുൽമാലിക് സയീദ്, യെമനിലെ സൗദി അംബാസഡർ മുഹമ്മദ് സെയ്ദ് അൽ ജാബർ എന്നിവരും ഉൾപ്പെടുന്നു.