കൊച്ചി: പ്രവാസികളായ ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ലോക്ക്ഡൗൺ കാലത്ത് രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാർ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനാണ് നിർദേശിച്ചിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിലും സമാനമായ കേസ് വന്നപ്പോൾ കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ചികിത്സക്ക് പോലും പണമില്ലാതെ ഇന്ത്യക്കാർ വിദേശത്ത് കഴിയുന്നത് ഗൗരവത്തിലെടുക്കണമെന്ന് കോടതി പരാമർശിച്ചു.
കോവിഡ് ഭീതി രൂക്ഷമാകുന്നതിനും ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് മുമ്പും ചില രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ നിലവിലെ രോഗബാധയും പരിമിത സൗകര്യങ്ങളുംവെച്ച് പ്രവാസികളെ കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. സമാനവിഷയം സുപ്രീകോടതിയുടെ പരിഗണനയിലാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.