കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകും.
കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകിയാതയും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുവൈത്തിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്കാണ് ഇത് പ്രയോജനപ്പെടുക.
വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം;
കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ലഭിച്ച നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകും. ഇതിനുള്ള ഫീസ് വിദേശകാര്യ മന്ത്രാലയം എഴുതിതള്ളി. 25000ഓളം ഇന്ത്യക്കാർക്ക് ഇത് പ്രയോജനപ്പെടും
പൊതുമാപ്പ് യാത്രക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് 5 ദിനാര്‍ ഫീസാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 1400 ലധികം ഇന്ത്യക്കാരാണ് ഇന്ന് കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
ജലീബ് അല്‍ ഷുയൈബിലും ഫര്‍വാനിയിലുമായാണ് പൊതുമാപ്പ് നടപടികള്‍ ആരംഭിച്ചത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാവുന്ന നടപടിയാണ് പൊതുമാപ്പ്.