കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യക്ക് പുറമെ ഫിലിപ്പീന്‍, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൊറോണ വൈറസ് ബാധയേറ്റിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കുവൈത്ത് വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്. കുവൈത്ത് എംബസി അംഗീകരിച്ച മെഡിക്കല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവരെ അതത് രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.മാര്‍ച്ച് എട്ട് മുതല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കും.
നേരത്തെ ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കും വിലക്കുണ്ട്. ഇതിന് പുറമെയാണ് കൊറോണ വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കുവൈത്ത് സര്‍ക്കാർ തീരുമാനം.