ദുബായ്: റസിഡൻഷ്യൽ വീസാ സംബന്ധമായി അടുത്തിടെ പുറത്തുവന്ന തീരുമാനങ്ങളെല്ലാം റദ്ദാക്കി യുഎഇ മന്ത്രിസഭാ തീരുമാനം. യുഎഇക്ക് പുറത്തുള്ള പ്രവാസികൾക്ക് നൽകിയിരുന്ന വീസാ കാലാവധി നീട്ടുന്നതടക്കമുള്ള കാര്യങ്ങളും ഇതിലുൾപ്പെടുമെന്നും അറിയിച്ചു. പുതിയ തീരുമാനം ഇന്ന് (ജുലൈ 11) മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസ് ആരംഭിക്കുന്നത് മുതലേ യുഎഇക്ക് പുറത്തുള്ളവർക്ക് നിയമം പ്രാബല്യത്തിൽ വരികയുള്ളൂ എന്നത് ഇന്ത്യയിലുള്ള യുഎഇ റസിഡന്റ് വീസക്കാർക്ക് ആശ്വാസം പകരുമെന്നാണ് കരുതുന്നത്.
രാജ്യത്തുള്ളവരുടെ മാർച്ച് ഒന്നിന് ശേഷം കാലാവധി തീർന്ന വീസകൾ ഇൗ വർഷം ഡിസംബർ അവസാനം വരെ നീട്ടിനൽകുമെന്ന തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. മാർച്ച് ഒന്നിന് ശേഷം കാലാവധി തീരുന്ന എമിറേറ്റ്സ് െഎഡി കാർഡ് ഡിസംബർ അവസാനം വരെ നീട്ടി നൽകാനുള്ള തീരുമാനവും റദ്ദാക്കി.
ഫീസുകളും പിഴകളും അടക്കേണ്ട അവസാന തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ ഇവ ഇൗടാക്കാൻ ഫെഡറൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന് കൗണ്‍സിൽ നിർദേശം നൽകി. സ്വദേശികൾ, ജിസിസി പൗരന്മാർ, രാജ്യത്തുള്ള സ്വദേശികള്‍, പ്രവാസികൾ എന്നിവർക്ക് രേഖകള്‍ നിയമവിധേയമാക്കാൻ മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ട്.
ആറ് മാസത്തിൽ കുറഞ്ഞ കാലം രാജ്യത്തിന് പുറത്ത് കഴിഞ്ഞ സ്വദേശികൾ, ജിസിസി പൗരന്മാർ, താമസ വീസക്കാർ എന്നിവർക്ക് യുഎഇയിലെത്തിയ ശേഷം രേഖകൾ പുതുക്കാൻ ഒരു മാസത്തെ സമയവും അനുവദിച്ചു. എന്നാൽ മാർച്ച് ഒന്നിന് ശേഷം വീസാ കാലാവധി അവസാനിക്കുകയോ ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്തുള്ളതോ ആയവർക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ വിമാന സർവീസ് പുനരാരംഭിച്ചതിന് ശേഷം മാത്രമേ നിയമം ബാധകമാവുകയുള്ളൂ.