ദോഹ: നവംബർ 1 മുതൽ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും കിന്‍റര്‍ഗാര്‍ട്ടനുകളിലെയും വിദ്യാർത്ഥികൾക്കായി റൊട്ടേഷൻ ഹാജർ നിർബന്ധമാക്കിയതായി ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ നിയമ അനുസരിച്ച്, യഥാർത്ഥ ഹാജർനിലയും ഓണ്‍ലൈന്‍ ക്ലാസ് പഠനരീതിയും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള മുൻ തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി.
ഹാജർ ഷെഡ്യൂൾ അനുസരിച്ച് എല്ലാ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും സ്കൂളിന്റെ ശേഷിയുടെ ശരാശരി ഹാജർ നിരക്കിൽ നിന്നും 42 ശതമാനം വരെ ഉയർത്താൻ തീരുമാനിച്ചു. എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലും പരമാവധി 15 വിദ്യാര്‍ഥികളില്‍ കൂടാത്ത തരത്തിലായിരിക്കണം പുതിയ രീതിക്കനുസരിച്ച് സ്കൂളികളിൽ വിദ്യാർത്ഥികളുടെ എണ്ണം വിഭജിക്കേണ്ടത്. വിദ്യാർത്ഥിക്കും സഹപാഠിക്കും ഇടയിൽ 1.5 മീറ്റർ അകലം പാലിക്കണം എന്നും അധികൃതർ അറിയിച്ചു. മാസ്കും നിർബന്ധമായി ധരിച്ചിരിക്കണം.
സാമൂഹിക അകലം കണക്കിലെടുത്ത് തിരക്ക് തടയുന്നതിനായി സ്കൂളിലേക്ക് വിദ്യാർത്ഥികളുടെ വരവും പോക്കും സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്കൂളുകൾക്ക് ആയിരിക്കും. വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർത്ഥികൾക്ക് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ, ആദ്യ സെമസ്റ്റർ സമയത്ത് സ്കൂളിലേക്ക് വരേണ്ടതില്ല.
എല്ലാ അഡ്മിനിസ്ട്രേറ്റർമാരും അധ്യാപകരും മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടിൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.