ദുബായ്: യുഎഇയിൽ 477 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗികളുടെ എണ്ണം 6302 ആയി. 1188 പേർ രോഗമുക്തരായി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു.
ദുബായിൽ ദേശീയ അണുനശീകരണം ഒരാഴ്ചത്തേക്കുകൂടി നീട്ടി. ഫലത്തിൽ ദുബായ് ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണിലായി. വരുന്ന ഒരാഴ്ച ഗൾഫ് നാടുകളിലെല്ലാം കൂടുതൽ രോഗബാധ കണ്ടെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ചായിരിക്കും എല്ലായിടത്തെയും നിയന്ത്രണങ്ങളിൽ പുതിയ തീരുമാനങ്ങളെടുക്കുന്നത്. രോഗബാധിതരെ കൂടുതലായി കണ്ടെത്തിയ മേഖലകളെല്ലാം അടഞ്ഞുകിടപ്പാണ്.
വെള്ളിയാഴ്ച വിവിധ ഗൾഫ് നാടുകളിലായി രണ്ടായിരത്തോളം പേരിലാണ് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. ഒമ്പതു മരണവും റിപ്പോർട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 22,000 കവിഞ്ഞു. സൗദി അറേബ്യയിൽ നാലുപേരാണ് മരിച്ചത്. 762 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി. രോഗം ബാധിച്ചവരുടെ മൊത്തം എണ്ണം 7142 ആയും ഉയർന്നു. 6006 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 74 പേരുടെ നില ഗുരുതരമാണ്. 1,049 പേർ രോഗമുക്തരായിട്ടുണ്ട്.
കുവൈത്തിൽ കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. 58 വയസ്സുള്ള സ്വദേശിയും 69 വയസ്സുള്ള ഇറാൻ സ്വദേശിയുമാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം അഞ്ചായി. മൂന്ന് സ്വദേശികളും ഒരു ഇറാനിയും ഒരു ഇന്ത്യക്കാരനുമാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1658 അയി ഉയർന്നു. ഇതിൽ ഇന്ത്യക്കാർ 924 പേരാണ്. വെള്ളിയാഴ്ച 64 ഇന്ത്യക്കാരടക്കം 134 പേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ പുതുതായി 560 പേരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ രോഗികളുടെ മൊത്തം എണ്ണം 4663 ആയി.