അബുദാബി: തങ്ങളുടെ അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം രാജ്യത്തെ സ്വകാര്യ കമ്പനികൾക്കു അനുമതി നൽകി. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ–ദീർഘകാല അവധി നൽകാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനോ ഉള്ള അനുമതിയും നൽകിയിട്ടുണ്ട്.
കോവിഡ്–19 കാലത്തെ പ്രതിസന്ധി മറികടക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി–തൊഴിലുടമ ബന്ധം പുനഃക്രമീകരിക്കാൻ വേണ്ടിയാണിത്. കോവിഡ് പ്രതിസന്ധിയിൽപെട്ട കമ്പനികൾക്ക് അതിജീവനത്തിന്റെ ഭാഗമായാണ് പുതിയ കരാറുണ്ടാക്കി തൊഴിലാളി–തൊഴിലുടമ ബന്ധം പുനഃക്രമീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ല
സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ നടത്തിയ ചർച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോൾ അവർക്ക് മറ്റു സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള സാവകാശം നൽകണം.
അതത് കമ്പനികൾ തന്നെ മന്ത്രാലത്തിന്റെ വെബ്സൈറ്റിൽ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളിൽ ജോലി ലഭ്യമാക്കാൻ അവരമൊരുക്കണമെന്നും നിർദേശിക്കുന്നു. മറ്റു ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാൻ അനുവദിക്കുകയും ഇവർക്ക് കുടിശ്ശികയുള്ള ആനുകൂല്യം നൽകുകയും വേണമെന്നു മന്ത്രാലയം വ്യക്തമാക്കി.