ദുബായ്: കോവിഡ് 19നെ പ്രതിരോധിക്കാൻ സഹായസഹകരണവുമായി ഇന്ത്യയും യുഎഇയും. 88 പേരടങ്ങുന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തെ ഉടൻ യുഎഇയിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസ്ക് അടക്കം ഏഴു ടൺ വൈദ്യസഹായ വസ്തുക്കൾ യുഎഇ ഇന്ത്യയിലേക്കും കയറ്റിഅയച്ചു.
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരമാണ് കേന്ദ്രസർക്കാർ മെഡിക്കൽ സംഘത്തെ യുഎഇയിലേക്ക് അയക്കുന്നത്.
വിദഗ്ധ ഡോക്ടർമാർ, നഴ്സസുമാർ തുടങ്ങിയവരുൾപ്പെടുന്നതാണ് സംഘം. യുഎഇയിൽ നിന്നു അവധിക്കു നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ടെന്നു ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യമാണ് സഹായത്തിലൂടെ പ്രതിഫലിക്കുന്നതെന്നു ഡൽഹിയിലെ യുഎഇ എംബസി വ്യക്തമാക്കി. നേരത്തേ 55 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഇന്ത്യ യുഎഇക്കു കൈമാറിയിരുന്നു.
ഇന്ത്യയിലേയ്ക്ക് 7 ടൺ വൈദ്യ സഹായങ്ങൾ
ഇന്ത്യയിലേക്കു 7 ടൺ വൈദ്യ സഹായ വസ്തുക്കൾ യുഎഇ കയറ്റി അയച്ചു. ഇന്ത്യയിലെ 7000 ആരോഗ്യപ്രവർത്തകർക്കു ഇതു സഹായകരമാകുമെന്നു യുഎഇ സ്ഥാനപതി അഹ്മദ് റഹ്മാൻ അൽ ബന്ന വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായി 34 രാജ്യങ്ങളിലേക്കു 348 ടൺ വൈദ്യസഹായ വസ്തുക്കളാണ് യുഎഇ കൈമാറിയത്.