മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനോ പിഴ ഒഴിവാക്കുന്നതിനായി വിസ മാറുന്നതിനോ ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഇതിനായി ജൂലൈ 12 മുതൽ ഒരു മാസത്തേക്ക് പ്രത്യേക സംവിധാനം ആരംഭിച്ചിട്ടുണ്ടെന്ന് ഐസിഎ വക്താവ് ബ്രിഗ് ഖാമിസ് അൽ കാബി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
വിസകളും ഐഡികളും ഓൺലൈനിൽ പുതുക്കാം
പ്രവാസികളുടെ വിസാ കാലാവധി, എൻട്രി പെർമിറ്റ്, ഐഡി കാർഡുകളുടെ സാധുത എന്നിവ സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകൾ റദ്ദാക്കാൻ യുഎഇ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കാലാവധി കഴിഞ്ഞ വിസകൾക്കും ഐഡി കാർഡുകൾക്കും ഈ വർഷം ഡിസംബർ വരെ സാധുതയുണ്ടാകുമെന്ന ഉത്തരവ് റദ്ദായി.
രാജ്യത്തെ താമസക്കാർക്കും പൗരന്മാർക്കും അവരുടെ രേഖകൾ പുതുക്കാൻ 90 ദിവസത്തെ സമയം നൽകുമെന്ന് ബ്രിഗ് അൽ കാബി വ്യക്തമാക്കി. വിദേശികൾക്ക് അവരുടെ രേഖകൾ പുതുക്കാൻ ഒരു മാസത്തെ സമയം അനുവദിക്കും . യുഎഇയിൽ എത്തിയതു മുതലുള്ള തീയതിയാണ് പരിഗണിക്കുന്നത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
രാജ്യത്തേക്ക് മടങ്ങിയെത്തുന്ന എല്ലാ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.