ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ഒരിടത്തും നികുതി നൽകാത്ത പ്രവാസികളിൽനിന്ന് വരുമാന നികുതി ഈടാക്കാൻ ബജറ്റ് നിർദേശം.
നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഈ നടപടി. വിദേശ രാജ്യങ്ങളിൽ സ്ഥിര താമസക്കാരല്ലാത്ത ഇന്ത്യൻ പൗരന്മാർ ലോകത്ത് എവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയിൽ നികുതി നൽകണമെന്നാണ് നിർദേശം. നോൺ റെസിഡൻറ് ഇന്ത്യൻസ് (എൻ.ആർ.ഐ) ആയി കണക്കാക്കണമെങ്കിൽ ഇനി മുതൽ 240 ദിവസം ഇന്ത്യക്ക് പുറത്തു കഴിയണമെന്ന നിബന്ധനയും ഏർപ്പെടുത്തുന്നുണ്ട്.
പേഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) വിഭാഗത്തിൽ പെടുന്നവർ 120 ദിവസം ഇന്ത്യയിൽ താമസിച്ചാൽ എൻ.ആർ.ഐ ആയി മാറുന്ന തരത്തിൽ താമസ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ഇത് 182 ദിവസമായിരുന്നു. വർഷത്തിൽ നിശ്ചിത ദിവസം എന്ന കണക്കിൽ പല രാജ്യങ്ങളിലായി മാറിമാറി കഴിയുന്ന ഇന്ത്യക്കാർ ഉണ്ടെന്നും ഇവരെക്കൂടി ആദായ നികുതിയുടെ പരിധിയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാെണ്ഡ പറഞ്ഞു.
ഇതിനായി ആദായ നികുതി നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്യും. നിലവിൽ എൻ.ആർ.ഐ പദവിയുള്ളവരിൽ പലരും ആറു മാസത്തോളം ഇന്ത്യയിൽനിന്ന് ബിസിനസ് ചെയ്ത് വരുമാനമുണ്ടാക്കുമെങ്കിലും ഒരിടത്തും നികുതി നൽകാൻ ബാധ്യസ്ഥരായിരുന്നില്ല. ഇൗ അവസ്ഥക്കാണ് മാറ്റം വരുത്തുന്നതെന്ന് പാണ്ഡെ പറഞ്ഞു.