ജനീവ: ഇന്ത്യയിലെ കൊവിഡ് 19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധനോം ഗബ്രയേസസ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ് നൽകി.
കൂടാതെ കൊവിഡ് 19 രണ്ടാം തരംഗം കൂടുതൽ മാരകമാണെന്നും ഈ സാഹചര്യം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഫീൽഡ് ആശുപത്രികള‍് നിര്‍മിക്കുന്നതിനുള്ള ടെൻ്റുകളും മാസ്കുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു.