അഫ്ഗാനിസ്ഥാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഐറിഷ് പൗരന്മാർ നിലവിൽ ഫ്രഞ്ച്, ഫിന്നിഷ് സൈനികരുമായി നാട്ടിലേക്ക് യാത്ര ചെയ്യുകയാണ്. ഇന്നലെ ഐറിഷ് പൗരന്മാരുമായി രണ്ട് വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഈ രണ്ട് വിമാനങ്ങൾക്കും രാജ്യത്തിന് പുറത്ത് കടക്കാനും കഴിഞ്ഞു.
ആർമി റേഞ്ചേഴ്സിന്റെയും രണ്ട് നയതന്ത്രജ്ഞരുടെയും ഒരു ഐറിഷ് ദൗത്യത്തിന്റെ ഭാഗമായി ഈ ആഴ്ച ആദ്യം അഫ്ഗാനിസ്ഥാനിൽ ഇറങ്ങിയ ഒരു അടിയന്തിര കോൺസുലർ അസിസ്റ്റൻസ് ടീം (ഇസിഎടി) 26 ഐറിഷ് പൗരന്മാരെ അഫ്ഗാനിൽ നിന്നും ഒഴിപ്പിച്ചു.
“ഞങ്ങളുടെ പൗരന്മാർ ഇന്നലെ രണ്ട് വ്യത്യസ്ത വിമാനങ്ങളിലായി യാത്ര പുറപ്പെട്ടു” എന്ന് വിദേശകാര്യ, പ്രതിരോധ മന്ത്രി സൈമൺ കോവേനി RTÉ Radio One’s Morning Irelandൽ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ, ഫ്രഞ്ച് വിമാനം പുറപ്പെട്ടുവെന്നും അത് പ്രധാനമായും ECAT ടീം ആർമി റേഞ്ചേഴ്സും ഒരു നയതന്ത്രജ്ഞനും ഉൾപ്പെടുന്നത് ആണെന്നും കോവെനി കൂട്ടിച്ചേർത്തു. അവർ നിലവിൽ അബുദാബിയിലാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും എത്രയും വേഗം അവരെ വീട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും ഫ്രഞ്ചുകാർ അതിനായി സഹായമൊരുക്കുമെന്നും കുറഞ്ഞപക്ഷം അവരെ പാരീസിലേയ്‌ക്കെങ്കിലും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഫ്ലൈറ്റിൽ മറ്റ് 15 ഐറിഷ് പൗരന്മാർക്കും അവരുടെ ആശ്രിതർക്കും ഒപ്പമുള്ള ഒരു നയതന്ത്രജ്ഞനും രണ്ട് റേഞ്ചർമാരുമുണ്ട്.
60തോളം ഐറിഷ് പൗരന്മാരും അവരുടെ കുടുംബങ്ങളും ഐറിഷ് റെസിഡൻസിയോടെയുള്ള 15 അഫ്ഗാൻ പൗരന്മാരും ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ കഴിയുകയാണ്. അവരിൽ ഭൂരിഭാഗവും കാബൂളിലാണ്. അങ്ങനെയുള്ള എല്ലാ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും തിരികെയെത്തിക്കുവോളം അവരുമായി സമ്പർക്കം പുലർത്തും എന്നും കോവെനി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനോട് ഏറ്റവും അടുത്ത അബുദാബിയിലെ ഐറിഷ് എംബസിയെ ആ പ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുടുംബങ്ങളുമായി ആശയവിനിമയം സുഗമമാക്കുന്നതിന് സഹായിക്കുന്നതിനായി ഡബ്ലിനിലും ഒരു ടീം രൂപീകരിക്കേണ്ടതുണ്ടെന്നും അയർലണ്ടിൽ താമസിക്കുന്ന 15 അഫ്ഗാൻ പൗരന്മാർ ഉണ്ട്, അവരിൽ ചിലർ ഇവിടെ ജോലിചെയ്യുന്നു, അവർ അവധിക്കാലത്ത് അഫ്ഗാനിസ്ഥാനിലേക്ക് പോകുകയോ കുടുംബം കാണുകയോ ചെയ്യും, അവരെ ഐറിഷ് പൗരന്മാരായി പരിഗണിക്കുന്നുവെന്നും അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനുള്ള വഴികൾ കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെതർലാന്റ്സ്, ഡെൻമാർക്ക്, ഓസ്ട്രേലിയ എന്നിവ അഫ്ഗാനിസ്ഥാൻ വിട്ടിട്ടുണ്ട്, ഫ്രാൻസും യുകെയും ഇന്ന് വിട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി കോവെനി പറഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
വിമാനത്താവളത്തിലേക്കുള്ള സുരക്ഷാ അപകടസാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ കാരണം സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിച്ചതായി ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്നലെ വിമാനത്താവളത്തിൽ നടന്ന രണ്ട് സ്ഫോടനങ്ങളിൽ 72 പേർ കൊല്ലപ്പെട്ടിരുന്നു.