gnn24x7

അണ്ടർ-19 ലോകകപ്പ് ഫൈനലിൽ അഞ്ചാം കിരീടം തേടിയിറങ്ങിയ ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് പുറത്ത്

0
350
gnn24x7

പോച്ചെഫെസ്ട്രൂം: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ അഞ്ചാം കിരീടം തേടിയിറങ്ങിയ ഇന്ത്യ 47.2 ഓവറിൽ 177 റൺസിന് പുറത്തായി. യശസ്വി ജയ്സ്വാളിന്‍റെ(88) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 121 പന്ത് നേരിട്ട യശസ്വി എട്ട് ഫോറും ഒരു സിക്സറും ഉൾപ്പടെയാണ് 88 റൺസെടുത്തത്. തിലക് വർമ്മ 38 റൺസും ധ്രുവ് ജുറൽ 22 റൺസും നേടിയതൊഴിച്ചാൽ ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല. മൂന്നു വിക്കറ്റെടുത്ത അവിശേക് ദാസും രണ്ടു വിക്കറ്റ് വീതം നേടിയ ഷൊറിഫുൾ ഇസ്ലാമും തൻസിം ഹസൻ സകിബും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.

മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 33 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 13 റൺസുമായി പർവേസ് ഹൊസെയ്ൻ ഇമോണും ഒമ്പത് റൺസോടെ തൻസിദ് ഹസനുമാണ് ക്രീസിൽ.

ഒരു കളി പോലും തോൽക്കാതെയാണ് ബംഗ്ലാദേശും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സെമിയിൽ ന്യുസീലൻഡാണ് ബംഗ്ലാ വീര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞത്. കഴിഞ്ഞ ഒന്നരവർഷത്തിലധികമായി ഒരുമിച്ച് കളിക്കുന്നവരാണ് അവരുടെ കൗമാരതാരങ്ങൾ. കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ ഇന്ത്യയോടേറ്റ തോൽവിക്ക് പകരം വീട്ടുകയും ബംഗ്ലാദേശിന്റെ ലക്ഷ്യമാണ്.

2000ന് ശേഷം അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ഏഴാം ഫൈനലാണിത്. ഇതിന് മുമ്പുള്ള 6 ഫൈനലുകളിൽ നാലിലും ഇന്ത്യ ജയിച്ചു.

gnn24x7