ന്യൂഡൽഹി: ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് 2021 ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴു വരെ നടക്കും. ഈ വർഷം നവംബർ രണ്ടു മുതൽ 21 വരെ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നീട്ടിവെയ്ക്കുകയായിരുന്നു. ആതിഥേയരായ ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ഏഷ്യൻ മേഖലയിലെ യോഗ്യതാ മത്സരങ്ങൾ മാത്രമാണ് പൂർത്തിയായത്.
ഏഷ്യയിൽ നിന്ന് ജപ്പാനും ഉത്തര കൊറിയയുമാണ് ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങൾ. ആതിഥേയരെന്ന നിലയിൽ ഇന്ത്യയും മത്സരിക്കും. ആഫ്രിക്ക, യൂറോപ്പ്, ഒഷ്യാന, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, കരീബിയൻ മേഖലകളിലെ യോഗ്യതാ മത്സരങ്ങൾ കൊറോണ വ്യാപനത്തെ തുടർന്ന് ഇതുവരെ നടന്നിട്ടില്ല. ഈ യോഗ്യതാ മത്സരങ്ങൾക്ക് ശേഷമാണ് ശേഷിക്കുന്ന 13 ടീമുകളെ കണ്ടെത്തുക.
കൊൽക്കത്ത, ഭുവനേശ്വർ, നവി മുംബൈ, അഹമ്മദാബാദ്, ഗുവാഹത്തി എന്നിങ്ങനെ അഞ്ച് നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങൾ 2003 ജനുവരി ഒന്നിന് ശേഷവും 2005 ഡിസംബർ 31ന് മുമ്പും ജനിച്ചവരായിരിക്കണം.
ഫിഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കായികമന്ത്രി കിരൺ റിജ്ജുവും ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലും പറഞ്ഞു.