വമ്പൻ ക്ലബുകൾ പിന്നാലെ കൂടിയപ്പോൾ ബൊറൂസിയ ഡോർട്ട്മുണ്ട് മറ്റൊന്നും നോക്കിയില്ല. അവരുടെ കൌമാരതാരത്തിന് വില കുത്തനെ കൂട്ടി. ബൊറുസിയയിലെ പുത്തൻ താരോദയം പത്തൊമ്പതുകാരൻ ജേഡൻ സാഞ്ചോയുടെ വിലയാണ് കുത്തനെ കൂട്ടിയത്. 1135 കോടി രൂപയാണ് ഇപ്പോൾ സാഞ്ചോ എന്ന വിങ്ങർക്ക് ക്ലബ് വിലയിട്ടത്.
ഇംഗ്ലീഷ് ക്ലബുകളായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് സാഞ്ചോയുടെ പിന്നാലെ കൂടിയത്. ഇംഗ്ലീഷ് താരത്തിനായി 950 കോടി മുടക്കാൻ തയ്യാറാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.
ഈ കരാർ നടന്നാൽ തന്നെ അത് ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ട്രാൻസ്ഫറായി മാറും. 2017ൽ 75 കോടി രൂപയ്ക്കാണ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് സാഞ്ചോയെ ബൊറൂസിയ വാങ്ങിയത്.
ഇതുവരെ ബൊറൂസിയയ്ക്കായി 88 മത്സരം കളിച്ച സാഞ്ചോ 31 ഗോളും നേടി.
ഇക്കഴിഞ്ഞ ഡിസംബറിൽ 51 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് സാഞ്ചോ വാർത്തകളിൽ ഇടംനേടിയത്.
ജർമ്മൻ ബുണ്ടസ് ലീഗിൽ 22 ഗോളുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്.
2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ-17 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു സാഞ്ചോ.
ബയേൺ മ്യൂണിക്ക് അടക്കമുള്ള വൻ ടീമുകളെ സാഞ്ചോയുടെ കരുത്തിൽ തോൽപ്പിക്കാൻ ബൊറുസിയ ഡോർട്ട്മുണ്ടിന് സാധിച്ചു.