അയർലണ്ടിൽ നിന്നും സോജോ ജോസഫും വെബിനാറിൽ സംസാരിച്ചു.
കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിൽ പോകുന്ന വരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്എം ചെയർമാൻ ജോസ് കെ മാണി എംപി അഭ്യർത്ഥിച്ചു. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് വേണ്ടി യുകെ, ജർമ്മനി, കാനഡ, ആസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അയർലണ്ടിൽ നിന്നും സോജോ ജോസഫും വെബിനാറിൽ സംസാരിച്ചു.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം മനസ്സിലാക്കുവാനും വ്യാജ ഏജൻസികളുടെ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടുവാനും ഹബ്ബ് സഹായിക്കും എന്നും ജോസ് കെ മാണി പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ കണക്ക് പ്രകാരവും ഇ എസ് ഐ ആർ 2022 അറിയിപ്പ് പ്രകാരവും കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനത്താണ്. വിദേശങ്ങളിൽ പോയി അറിവ് നേടുന്നവർ തങ്ങളുടെ പാണ്ഡിത്യം കേരളത്തിനു കൂടി പ്രയോജനപ്പെടുത്തണം എന്നും ജോസ് കെ മാണി ഓർമിപ്പിച്ചു. വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിക്കുന്ന കാര്യത്തിൽ അധികാര കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിന് കേരള കോൺഗ്രസ് എം മുൻകൈയ്യെടുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
വേദി പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഡോ. സാബു ഡി മാത്യു, ഡോ. എ കെ അപ്പുക്കുട്ടൻ, പ്രൊഫ. രഞ്ജു കൃഷ്ണൻ, അഡ്വ. അനിൽ കാട്ടാക്കട, അഡ്വ. മനോജ് മാത്യു, രാജു കുന്നക്കാട്ട്, മായ സന്തോഷ്, എന്നിവർ ആശംസകൾ നേർന്നു. അനീഷ് കുര്യൻ ( യുകെ), ടോണി സാബു ( കാനഡ), ജോസ് കുമ്പിളുവേലിൽ ( ജർമ്മനി ), ജിജോ ഫിലിപ്പ് കുഴികുളം ( ഓസ്ട്രേലിയ ), ജോജിൻ ജോസ് ( ബാങ്കിംഗ് മേഖല) തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.