ചെന്നൈ: ബാറുടമകള്‍ സ്റ്റാര്‍ പദവി സ്വന്തമാക്കുന്നതിനായി കോഴ നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്ന് സി.ബി.ഐ രാജ്യവ്യാപകമായി അന്വേഷണവും റൈഡും ആരംഭിച്ചതായി റിപ്പോർട്ട്. കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ്.രാമകൃഷ്ണനാണ് സ്റ്റാർ പദവിക്കു വേണ്ടി ഹോട്ടൽ ഉടമകളിൽ നിന്നും കോഴ വാങ്ങിയ കേസിൽ അറസ്റ്റിലായത്. പളനിയിൽ വെച്ചാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഇതുവരെ 55 ലക്ഷം രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
ഇന്ത്യാ ടൂറിസത്തിന്റെ ചെന്നൈയിലെ റീജിയണല്‍ ഡയറക്ടറായ സഞ്ജയ് വാട്‌സ്, അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണ എന്നിവര്‍ക്കാണ് ബാറുടമകള്‍ സ്റ്റാര്‍ പദവിക്കു വേണ്ടി കോഴ നല്‍കിയതെന്ന് സി.ബി.ഐ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ പരിശോധന നടത്തി വരികയാണ്.
സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് വാട്‌സ് കേരളത്തിലെത്തിയിരുന്നു, ഇന്നലെ പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ സി.ബി.ഐ തടഞ്ഞത്. ഇയാളുടെ മൊബൈലിൽ നിന്ന് കോഴയുമായി ബന്ധപ്പെട്ട തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കുന്നത് ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജിയണല്‍ ഓഫീസാണ്. നിലവാരമില്ലാത്ത ഹോട്ടലുകൾക്കെല്ലാം കോഴ വാങ്ങി ഉദ്യോഗസ്ഥർ സ്റ്റാർ പദവി നൽകുന്നു എന്ന് സി.ബി.ഐ പറയുന്നു.