തിരുവനന്തപുരം: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭാകവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
കേസിൽ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴികള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ആ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പി.ടി. തോമസ് നല്‍കിയ നോട്ടീസിലെ ആവശ്യം.
പ്രതികളുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തുന്നത് ഉചിതമല്ലെന്ന നിലപാട് സ്വീകരിച്ച സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു. വിവിധ കോടതികളുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും അതിനാല്‍ത്തന്നെ ഇത് സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും നോട്ടീസിന് അനുമതി നല്‍കേണ്ടതില്ലെന്നും സ്പീക്കര്‍ വിലയിരുത്തുകയായിരുന്നു.