ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് പിന്തുണയോടെ തയ്യാറാക്കിയ കരട് പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അംഗീകാരം നൽകി. മെയ് 31 ന് പ്രഖ്യാപിച്ച വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ ഇതിനകം അംഗീകരിച്ചതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു. ‘അനിവാര്യമായത്, എന്നാൽ ദുർബലവും താൽക്കാലികവുമായ ഒരു വെടിനിർത്തൽ മാത്രമല്ല, യുദ്ധത്തിന് ശാശ്വതമായ അന്ത്യം നൽകുന്ന ഒന്ന്’ എന്നാണ് പ്രസിഡൻ്റ് ബൈഡൻ കരാറിനെ വിശേഷിപ്പിച്ചത്.
ഇസ്രയേലിനോടും ഹമാസിനോടും ‘വെടിനിർത്തൽ നിബന്ധനകൾ കാലതാമസമില്ലാതെയും ഉപാധികളില്ലാതെയും പൂർണ്ണമായി നടപ്പിലാക്കാൻ’ ആഹ്വാനം ചെയ്തുകൊണ്ട് 14 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇസ്രയേലും ഹമാസും തയ്യാറാകുമോ എന്നത് അപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്, എന്നാൽ യുഎന്നിൻ്റെ ശക്തമായ നിർദ്ദേശം അംഗീകരിക്കാൻ ഇരു കക്ഷികളിലും സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രമേയം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇത് നടപ്പാക്കാൻ ഇസ്രയേലുമായി പരോക്ഷ ചർച്ചകളിൽ മധ്യസ്ഥരുമായി പ്രവർത്തിക്കാൻ തയ്യാറാണെന്നും ഹമാസ് പറഞ്ഞുഗാസ മുനമ്പിൽ എട്ട് മാസമായി ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ 37,000 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും 1,200 ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെടുകയും 250-ഓളം പേർ ഹമാസിന്റെ തടവിലാവുകയും ചെയ്തതോടെയാണ് പ്രദേശത്ത് യുദ്ധം ആരംഭിച്ചത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb