കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് പാര്‍ലമെന്റ് ഭേദഗതിയില്ലാതെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് നടപടി.
സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതിന് എതിരെ അമിനി ദ്വീപ് സ്വദേശിയായ അഡ്വ. അവ്‌സാലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പുറത്ത് നിന്നുള്ള ആളുകൾക്ക് ലക്ഷദ്വീപിൽ സ്ഥലം വാങ്ങാനുള്ള നീക്കം ആണ് ഈ ഉത്തരവിന്റെ പിന്നിലെന്നാണ് ഹർജിയിൽ പറയുന്നത്. സ്ത്രീകളുടെ വസ്തുവിന് ആറ് ശതമാനവും പുരുഷന്മാരുടെ ഏഴ് ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് എട്ട് ശതമാനവുമായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ച സ്റ്റാമ്പ് ഡ്യൂട്ടി.
എന്നാൽ ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്നും ഇത്തരത്തില്‍ വെവ്വേറെ നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.