രാജ്യം പുതിയതായി നിർമിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിന്റെ (എസ്എസ്എൽവി) രണ്ടാം ദൗത്യം പരിപൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 9.18നാണ് എസ്എസ്എൽവി ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.
ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഎസ്-07, യുഎസ് ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്-1, ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ തയാറാക്കിയ 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യ വിക്ഷേപണം പരാജയപ്പെട്ടതിനാൽ അതിസൂക്ഷ്മമായ പരിശോധനകൾ അടക്കം പൂർത്തിയാക്കിയാണു റോക്കറ്റ് വിക്ഷേപണത്തറയിലെത്തിച്ചത്.
മിതമായ നിരക്കിൽ വ്യാവസായിക വിക്ഷേപണങ്ങൾക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവ എസ്എസ്എൽവി വികസിപ്പിച്ചത്. 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാൻ ഈ റോക്കറ്റിനാകും. കഴിഞ്ഞ ഓഗസ്റ്റ് 07നാണ് എസ്എസ്എൽവിയുടെ പ്രഥമ വാഹനമായ ഡി1 വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ ഇഎസ് ഉപഗ്രഹവും, വിദ്യാർഥികൾ നിർമ്മിച്ച ആസാദിസാറ്റും വഹിച്ചുള്ള വിക്ഷേപണം പരാജയമായിരുന്നു. സെൻസറുകളുടെ തകരാറായിരുന്നു കാരണം.
ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയുടെ സഹായത്തോടെയാണ് വിദ്യാർഥിനികൾ ആസാദിസാറ്റ് സജ്ജമാക്കിയത്. നാഷനൽ കെഡറ്റ് കോറിന്റെ (എൻസിസി) 75-ാം വാർഷികത്തോട് അനുബന്ധിച്ച് ആസാദിസാറ്റ് എൻസിസി ഗാനം ബഹിരാകാശത്ത് പാടിക്കൊണ്ടിരിക്കും. പ്രശസ്ത സംഗീത സംവിധായകൻ ദേവിശ്രീപ്രസാദാണു (ഡിഎസ്പി) ഗാനം രചിച്ച് ആലപിച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88