സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാൾ നന്ദകുമാർ. ഈ കത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച നടത്തിയെന്നും ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. നന്ദകുമാർ തന്നെ കാണാൻ വന്നപ്പോൾ ഇറങ്ങിപോകാൻ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിവിജയൻ നിയമസഭയിൽ പറഞ്ഞതിനെയും അദ്ദേഹം നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാർവാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘2016 ഫെബ്രുവരിയിൽ സോളാർ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാൻ വിഎസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകൾ നൽകി. അത് ഞാൻ വിഎസിന് നൽകി. തുടർന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചർച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാൻ പിണറായിയുമായി ചർച്ച നടത്തിയത്. കടക്ക് പുറത്തെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.

അതിന് ശേഷമാണ് കത്ത് ഞാൻ ചാനൽ റിപ്പോർട്ടർക്ക് നൽകിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി.ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂർ രവിയും 50000 രൂപ നൽകാമെന്ന് പറഞ്ഞ് മണിക്കൂറുകൾ നിർത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല’ നന്ദകുമാർ പറഞ്ഞു.
രണ്ട് തവണ പിണറായിയെ കത്തിലെ വിശദാംശങ്ങൾ ധരിപ്പിച്ചു. ആ കാലഘട്ടത്തിൽ പിണറായിയുമായി നാലോ അഞ്ചോ തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായ ശേഷം പിണറായിയെ കണ്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.ദല്ലാൾ നന്ദകുമാർ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാൾ തന്നെ കാണാൻ വന്നപ്പോൾ ഇറങ്ങി പോകാൻ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസിൽ പ്രാതൽ കഴിക്കുമ്പോഴാണ് നന്ദകുമാർ എത്തിയതെന്നും ഇറങ്ങിപോകാൻ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിചിരുന്നു.
കേരള ഹൗസിൽ വിഎസിന്റെ മുറിയാണെന്ന് കരുതിയാണ് ബെല്ലടിച്ചത്. വാതിൽ തുറന്നെത്തിയത് പിണറായിയാണ്. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. അല്ലാതെ ഇറക്കി വിട്ടിട്ടില്ലെന്നും നന്ദകുമാർ സംഭവത്തെ കുറിച്ച് വിശദീകരിച്ചു.’പാർട്ടി സെക്രട്ടറിയായിരിക്കെ എകെജി സെന്ററിൽ വെച്ചാണ് പിണറായിയെ കണ്ടത്. ലാവലിൻ കേസുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചില ഇഷ്ടക്കേടുകൾ ഉണ്ടായിരുന്നു. 2016 ഓടെ അത് പരിഹരിക്കപ്പെട്ടു. ഞാൻ കാരണമുണ്ടാക്കിയ എസ്എൻസി ലാവലിൻ കേസ് അദ്ദേഹത്തിന് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് എന്നോട് പല തവണ പറഞ്ഞു. ഒരു വിഷയം (സോളാർ) വരുന്നുണ്ടെന്നും അത് ഉപയോഗപ്പെടുത്തിയാൽ ഫലപ്രദമാകുമെന്നും ഞാൻ പിണറായിയോട് പറഞ്ഞു’ നന്ദകുമാർ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































