തിരുവനന്തപുരം: കോവിഡ് ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുകയാണെന്നും ഡേറ്റ പുറത്തുവന്നാലേ അവ വിശകലനം ചെയ്തു മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിരോധ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങൾ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച് വിദഗ്ധ സമിതി അംഗങ്ങള്‍ക്കും വിയോജിപ്പുണ്ട്. ആരോഗ്യ വകുപ്പിൽ അമിതമായ ജോലിഭാരമാണ്. മറ്റു വകുപ്പുകളെ യോജിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. ടെസ്റ്റുകൾ കൂട്ടാനും സർക്കാർ തയാറാകുന്നില്ല. ആർടിപിസിആർ ടെസ്റ്റ് കുറവും ആന്റിജൻ ടെസ്റ്റ് കൂടുതലുമാണ്.
മറ്റു സംസ്ഥാനങ്ങൾ പൂർണമായി ആർടിപിസിആർ ടെസ്റ്റ് ചെയ്യുമ്പോൾ കേരളം മാത്രം ഇപ്പോഴും ആന്റിജൻ ടെസ്റ്റിനെ ആശ്രയിക്കുകയാണെന്നും കോവിഡ് വാക്സീൻ വാങ്ങി സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യാൻ സർക്കാർ തയാറാകണമെന്നും പ്രതിരോധത്തിലെ പാളിച്ച സര്‍ക്കാർ പരിശോധിക്കണമെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ചില ഉദ്യോഗസ്ഥരെ എല്ലാം ഏല്‍പിച്ച് സർക്കാർ മാറി നിൽക്കുകയാണെന്നും വിമർശിച്ചു.