ന്യൂഡൽഹി: സൈഡസ് കാഡിലയുടെ കോവിഡ് വാക്സീൻ സൈകോവ് ഡിയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൈഡസ് കാഡില.
കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു. മൂന്നു ഡോസ് എടുക്കേണ്ട വാക്സീന് 28,000 ത്തിലധികം പേരിൽ നടത്തിയ പരീക്ഷണത്തിൽ 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്.
സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്‍കുന്ന തരത്തിലായിരിക്കും വാക്‌സീൻ. സൂചി രഹിത സംവിധാനമായതിനാല്‍ പാര്‍ശ്വഫലങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് സൈഡസ് അവകാശപ്പെടുന്നത്.
സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക്, യുഎസ് നിർമിത മോഡേണ എന്നിവയ്ക്ക് ശേഷം രാജ്യത്ത് അടിയന്തര ഉപയോഗാനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സീനാണ് സൈകോവ് ഡി.