തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്.
ഐടി സംരംഭകയാണ് വീണ. ഒറാക്കിളിൽ കൺസൾട്ടന്റായും ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവർത്തിച്ചിട്ടുണ്ട്.
എസ്എഫ്ഐയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നാണ് അഖിലേന്ത്യാ പ്രസിഡന്‍റാകുന്നത്. 2017ൽ ആണ് റിയാസ് ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റാവുന്നത്. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റിയാസ് കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു. യു.ഡി.എഫിലെ എം.കെ രാഘവനോട് 838 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.
വീണയുടെയും മുഹമ്മദ് റിയാസിന്റെയും രണ്ടാം വിവാഹമാണിത്. 2002ൽ പട്ടാമ്പി സ്വദേശിയെ വിവാഹം ചെയ്ത മുഹമ്മദ് റിയാസ് 2015 ൽ വിവാഹ മോചനം നടത്തി. ഇതിൽ രണ്ടുമക്കളുണ്ട്. മൂന്നുവർഷം മുൻപ് വീണയും വിവാഹമോചിതയായി. ഇതിൽ ഒരു കുട്ടിയുണ്ട്.