ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയായി. ദയാഹര്‍ജികള്‍ തളളിയ സാഹചര്യത്തില്‍ വിചാരണക്കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിക്കും. നിയമപരമായ എല്ലാ തടസങ്ങളും അവസാനിച്ചെന്നും ശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ഡൽഹി സർക്കാർ കോടതിൽ ആവശ്യപ്പെടും.
മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാൻ മുൻപ് പുറപ്പെടുവിച്ചിരുന്ന മരണവാറന്റ് കോടതി സ്‌റ്റേ ചെയ്ത്.
മുകേഷ് കുമാർ (32), അക്ഷയ് കുമാർ സിങ് (31), വിനയ് ശർമ (26), പവൻ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ വച്ച് ജീവനൊടുക്കി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച പ്രായപൂര്‍ത്തിയാകാത്ത പ്രതി, ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങി.
2012 ഡിസംബര്‍ 16നു രാത്രിയാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയിലായിരിക്കെ രണ്ടാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രതികള്‍.




































