ചെന്നൈ: നാടു കടത്തൽ ഭീഷണി നേരിട്ട് ഒരു പൂച്ച. ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ് പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. കൊറോണ ഭീതിയെ തുടർന്നാണ് ഇതിനെ ചൈനയിലേക്ക് മടക്കി അയക്കാൻ ശ്രമിക്കുന്നത്.
എന്നാൽ പൂച്ചയെ നാടു കടത്താനുള്ള ശ്രമത്തിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണത്തിനും രോമത്തിനുമായി മൃഗങ്ങളെ കൊന്നൊടുക്കുന്ന ചൈനയിലേക്ക് പൂച്ചയെ നാടുകടത്താനാകില്ലെന്നും അതിനെ സ്വതന്ത്രമാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
പൂച്ചകളിൽ നിന്ന് കൊറോണ പകരും എന്നത് ഇതുവരെ ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് പെറ്റ അധികൃതർ പറയുന്നത്. വളർത്തു മൃഗങ്ങള്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയില്ലെന്ന് നിരവധി അന്തർദേശീയ ആരോഗ്യ സംഘടനകൾ തന്നെ സൂചനകൾ നൽകുന്നുണ്ടെന്ന് അമേരിക്കൻ വെറ്റിനറി മെഡിക്കല്‍ അസോസിയേഷൻ വെബ്സൈറ്റിലും പറയുന്നുണ്ട്.
ദി ചെന്നൈ ക്വാറന്റൈൻ ഫെസിലിറ്റിയാണ് കൊറോണ വ്യാപന ഭീതിയിൽ പൂച്ചയെ തിരികെ അയക്കണമെന്ന നിർദേശം മുന്നോട്ട് വച്ചത്.