കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ ബിജെപി നേതാവായ പ്രഫുൽ കെ പട്ടേൽ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി അധികാരമേൽക്കുന്നത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ അദ്ദേഹം ദ്വീപിൽ വരുത്തിയ നിയമ പരിഷ്കാരങ്ങങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പ്രതിഷേധങ്ങൾക്കിടയാക്കിയ പരിഷ്കാരങ്ങൾ ഇതെല്ലാമാണ്:
വോട്ടിങ്ങിലൂടെ അധികാരത്തിൽ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുകയും, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം അടക്കമുള്ളവ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കുകയും ചെയ്തു. കൂടാതെ ഗോവധവും ഗോ മാംസാഹാരവും ദ്വീപിൽ നിരോധിച്ച.
21-ാം തിയ്യതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം എല്ലാ ഡയറിഫാമുകളും അടച്ചു പൂട്ടാൻ ഉത്തരവിറക്കി. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ മെനുവിൽ നിന്നും ബീഫ് നീക്കുകയും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ പാടില്ലെന്ന ചട്ടം കൊണ്ട് വരികയും ചെയ്തു.
കുറ്റകൃത്യങ്ങൾ ഇല്ലാതിരുന്ന ദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നു സർക്കാർ സർവ്വീസിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടു. തീരദേശ നിയമത്തിന്റെ മറവിൽ മത്സ്യ തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുകയും, അംഗനവാടികൾ അടച്ചുപൂട്ടാനും, മദ്യശാലകൾ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകി.
കൊവിഡ് നിയന്ത്രണങ്ങൾ പരിഷ്കരിച്ചതോടെ ദ്വീപിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു, പൗരത്വ നിയമത്തിനെതിരെയാ പോസ്റ്ററുകൾ ദ്വീപിൽ നിന്നും നീക്കി, ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അവസാനിപ്പിക്കാനും മംഗലാപുരം തുറമുഖവുമായി ബന്ധം സ്ഥാപിക്കാനും സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന് ദ്വീപ് നിവാസികൾ ആരോപിക്കുന്നു.
അതേസമയം ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്തി അമൂല്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന അഡ്മിനിസ്‌ട്രേഷന്റെ നയത്തിനെതിരെ ദ്വീപ് സ്റ്റുഡന്റ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടുന്നതിലൂടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തലത്തില്‍ പാല്‍, പാല്‍ ഉത്പന്ന വിപണനം നിലയ്ക്കും. ഇതോടെ ജീവനക്കാര്‍ക്ക് ജോലിയും നഷ്ടമാവും.