നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്‌ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.ഇന്ന് 11.30-ഓടെയാണ് കേസിൽ വാദം തുടങ്ങിയത്. കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസിൽ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് ഇന്ന് നടന്നത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3


പൾസർ സുനി, മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നീ ആറുപ്രതികളേയും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികൾക്ക് പരാമധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയിൽ ഇളവ് നൽകണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിൻ്റെയും വാദം കേട്ടശേഷം 3.30 ഓടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവർക്കെതിരേ കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്.


നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിട്ടയക്കപ്പെട്ടെങ്കിലും ഒൻപതാം പ്രതി സനിൽകുമാർ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും. എന്താണ് പറയാനുള്ളതെന്നു ജഡ്‌ജി പ്രതികളോട് ചോദിച്ചപ്പോൾ ശിക്ഷാകാലയളവ് കുറക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തനിക്ക് അമ്മ മാത്രമേയുള്ളൂവെന്നാണ് പൾസർ സുനി പറഞ്ഞത്. തൻ്റെ മാതാപിതാക്കൾ വാർധക്യലെത്തിയെന്നും താനാണ് കുടുംബം നോക്കുന്നതെന്നും രണ്ടാംപ്രതി മാർട്ടിൻ പറഞ്ഞു.

കോടതിയിൽ മാർട്ടിൻ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. തങ്ങൾ നിരപരാധിയാണെന്ന് മാർട്ടിനും മൂന്നാം പ്രതിയായ ബി മണികണ്‌ഠനും പറഞ്ഞു. തനിക്ക് ചെറിയ കുട്ടികളുണ്ടെന്നും മണികണ്ഠൻ പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്നും ഇളവുകൾ നൽകരുതെന്നും പ്രാസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ചത്. മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളിയായി.ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി നടൻ ദിലീപ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





























