തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിയമനത്തിനായി വീണ്ടും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സമരം. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമര൦ ചെയ്യുന്നത്. നിലവിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്നതോടെ സംസ്ഥാനം നിയമന മരവിപ്പിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉള്ളത്. പുതിയതായി ഒരു റാങ്ക് ലിസ്റ്റ് പോലും നിലവിലില്ലാത്ത സാഹചര്യത്തില്‍ നിലവിലെ ലിസ്റ്റുകളുടെ കാലാവധി നീട്ടിയില്ലെങ്കില്‍ ഈ വര്‍ഷം ഒരു നിയമനവും നടക്കാത്ത സ്ഥിതി ഉണ്ടാകും.
വനിതാ പോലീസ്, ഹൈസ്‌കൂള്‍ അധ്യാപകര്‍, ലാസ്റ്റ് ഗ്രേഡ് റാങ്കുകളില്‍ ഉള്‍പ്പെട്ടവരാണ് സമരത്തിന് വീണ്ടുമെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് സമരം ഒത്തുതീര്‍പ്പാകാനായി ഒപ്പിട്ട ധാരണ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പുതിയ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുവരെയുള്ള സമയങ്ങളില്‍ ആറുമാസം മാത്രമാണ് തങ്ങള്‍ ചോദിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.