ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്ന സുരേഷ്. ലൈഫ് മിഷൻ ഇടപാടിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുംപങ്കുണ്ടെന്നും എം ശിവശങ്കറിന് പിന്നിൽവമ്പൻ സ്രാവുകൾ പ്രവർത്തിക്കുന്നുണ്ടെന്നും സ്വപ്ന ആരോപിച്ചു.
അന്വേഷണ ഏജൻസി ശരിയായ വഴിയിലാണ്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരും. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സി എം രവീന്ദ്രനെ ചോദ്യം ചെയ്താൽ പലതും പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്വപ്നയുടെ ആരോപണങ്ങൾ.
തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ, ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട, എം ശിവശങ്കറുടെ കമ്മിഷൻ പണമായിരുന്നെന്നാണ് സ്വപ്ന സുരേഷ് മുൻപ് ആരോപിച്ചത്. ഈ വെളിപ്പടുത്തൾക്ക് ശേഷമായിരുന്നു അന്വേഷണ സംഘം ശിവശങ്കറെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. കരാർ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് ക്ലിഫ് ഹൗസിൽ വച്ചുനടന്ന ചർച്ചയിൽ തീരുമാനിച്ചെന്നും കരാറിൽ ഒപ്പിട്ടത് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തിൽ മുഖ്യമന്ത്രി, കോൺസുൽ ജനറൽ, എം ശിവശങ്കർ എന്നിവർ പങ്കെടുത്തുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.
കേസിൽ എം.ശിവശങ്കർ അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.കേസിൽ ആകെ എട്ട് പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയിൽ ചേർത്തത്. എം ശിവശങ്കർ ഏഴാം പ്രതിയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പ്രധാന തെളിവായെന്നും ഇ.ഡി വ്യക്തമാക്കി. സന്തോഷ് ഈപ്പൻ നൽകിയ ഫോണുകളും കോഴയ്ക്ക് തെളിവായെന്ന് ഇഡി വ്യക്തമാക്കി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ