പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്‌ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തബലയെ ലോകപ്രശസ്തിയിലേക്ക് ഉയർത്തിയ പ്രധാനിയാണ്. സാക്കിർ ഹുസൈൻ അന്തരിച്ചതായി ഇന്നലെ രാത്രി വാർത്ത പ്രചരിച്ചിരുന്നു. കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിയോഗവാർത്ത സ്ഥിരീകരിച്ച് അനുശോചന സന്ദേശവും പുറപ്പെടുവിച്ചു. ദേശീയചാനലുകളടക്കം പത്തരയോടെ വാർത്ത പുറത്തുവിട്ടു. എന്നാൽ അന്തരിച്ചെന്ന വാർത്ത ശരിയല്ലെന്നു ബന്ധുക്കൾ അറിയിച്ചതോടെ അനുശോചനം മന്ത്രാലയം പിൻവലിച്ചു. ഇന്ന് രാവിലെയാണ് മരണവിവരം കുടുംബം പുറത്തുവിട്ടത്.

മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി പ്രകടമാക്കി. തബലയിൽ പഞ്ചാബ് ഖരാനയിൽ അച്‌ഛൻ അല്ലാ രഖായുടെ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ് വിദഗ്‌ധൻ ഉസ്‌താദ് അലി അക്ബർ ഖാനോടൊപ്പം ഏതാനും മണിക്കൂർ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സിൽ ബോംബെ പ്രസ് ക്ലബിൽ നൂറു രൂപയ്ക്ക് ഉസ്ത്താദ് അലി അക്ബർ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. പന്ത്രണ്ടാം വയസ്സിൽ പട്‌നയിൽ ദസറ ഉത്സവത്തിൽ പതിനായിരത്തോളം വരുന്ന കാണികളുടെ മുൻപിൽ, മഹാനായ സിത്താർ വാദകൻ ഉസ്‌താദ് അബ്ദുൽ ഹലിം ജാഫർ ഖാൻ, ഷഹനായി ചക്രവർത്തി ബിസ്‌മില്ലാ ഖാൻ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളിൽ തബല വായിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ പഠനം പൂർത്തിയാക്കിയ സാക്കിർ ഹുസൈൻ 1970ൽ അമേരിക്കയിൽ സിത്താർ മാന്ത്രികൻ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സിൽ കച്ചേരി അവതരിപ്പിച്ചു.

ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേർതിരിവില്ലാതെ അദ്ദേഹം അംഗീകരിക്കപ്പെട്ടു. വാഷിങ്ടൻ സർവകലാശാലയിൽ എത്തനോമ്യൂസിക്കോളജി വിഭാഗത്തിൽ 19-ാം വയസ്സിൽ അസി. പ്രഫസർ ആയി. മലയാളത്തിലെ ‘വാനപ്രസ്‌ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകി. നാലു തവണ ഗ്രാമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1988ൽ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ൽ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്ത കഥക് നർത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






