gnn24x7

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം ആരംഭിച്ചു; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

0
396
gnn24x7

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര ഏജൻസികളെ വിമർശിച്ചുമാണ് ആരംഭിച്ചത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്വീകരിച്ചു. എന്നാൽ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. ഡോളര്‍ കടത്തു കേസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്പീക്കര്‍ രാജിവെച്ച് പുറത്ത് പോവണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇറങ്ങി പോയത്.

കേന്ദ്രസര്‍ക്കാരിനെ കാര്‍ഷിക നിയമത്തില്‍ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗമാണ് ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. കര്‍ഷക സമരം കേരളത്തെയും ബാധിക്കുകയും, കേന്ദ്രം ഇറക്കിയ കാർഷിക നിയമം കോര്‍പറേറ്റുകളെ സഹായിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് നിയമമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. കൂടാതെ ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിതെന്നും ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കാതിരിക്കാന്‍ സര്‍ക്കാരിനായെന്നും നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

gnn24x7