gnn24x7

യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

0
314
gnn24x7

കാസര്‍കോഡ്: കാസര്‍കോഡ് ദാരുണമായ സംഭവം നടന്നു. യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും 49 കാരനായ കാസര്‍കോഡ് ചെമ്മനാട് സ്വദേശി റഫീഖ് മരണപ്പെടുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിക്ക് സമീപം സംഭവം നടന്നത്.

സംഭവം നടക്കുന്നത് ഇങ്ങനെയാണ്. കാസര്‍കോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പരിസരത്തു വച്ചാണ് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയരുന്നത്. ഇയാള്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് ആരോപണം. ഉടനെ തന്നെ യുവതി റഫീഖിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുക കൂടി ചെയ്തപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടിയെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

ഇയാള്‍ ഇറങ്ങി ഓടിയതോടെ യുവതി പിന്നാലെ ഓടി. ഇതു കണ്ടുനിന്നിരുള്ള ഓട്ടോ സ്റ്റാന്റിലെ ആളുകള്‍ പിന്നാലെ ഓടി ഇയാളെ പിടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇയാള്‍ പറയുന്നത് കേള്‍ക്കാന്‍ ആരും കൂട്ടാക്കിയില്ല. മര്‍ദ്ദനം ശക്തമായപ്പോള്‍ ഇയാള്‍ പിന്നെയും ഓടി. ആളുകള്‍ പിന്നാലെ ഓടി മര്‍ദ്ദിച്ചു. ഏതാണ്ട് അരക്കിലോമീറ്ററോളം ആളുകള്‍ റഫീഖിനെ ഓടിച്ചു മര്‍ദ്ദിച്ചു.

കണ്ടുനിന്ന പലര്‍ക്കും കാര്യമെന്തെന്ന് മനസ്സിലായില്ല. ചിലര്‍ കാഴ്ചക്കാര്‍ മാത്രമായി. എന്നാല്‍ റഫീഖിനെ സംഘം ചേര്‍ന്ന് പലരും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ റഫീഖിനെ ആരും സഹായിക്കാനുണ്ടായിരുന്നില്ല. അരക്കിലോമീറ്റര്‍ ചെന്ന് റഫീഖ് കുഴഞ്ഞു വീണതോടെ ചിലര്‍ പതുക്കെ പിന്മാറി. എന്നാല്‍ നിലത്തു വീണ റഫീഖിനെ പിന്നെയും ചിലര്‍ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയതു.

അതിഭീകരമായി മര്‍ദ്ദനം നേരിട്ട റഫീഖിന്റെ വായില്‍ നിന്നും നുരയും പതയും പുറത്തേക്ക് വമിച്ചതു കണ്ട് ചിലര്‍ ഓടി മര്‍ദ്ദകരെ പിടിച്ചു മാറ്റി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ റഫീഖ് മരണമടഞ്ഞു. റഫീഖിന്റെ മൃതദേഹം കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റഫീഖ് തെറ്റു ചെയ്തുവെങ്കില്‍ അതിന് ഇത്തരത്തിലുള്ള പ്രതികരണമല്ലായിരുന്നു വേണ്ടത്. റഫീഖിനെ പോലീസില്‍ ഏല്പിക്കുന്നതിന് പകരം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ നാട്ടുകാര്‍ ഞെട്ടിയിരിക്കുകയാണ്. പോലീസ് സംഭവസ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചു വരികയാണ്. ഏറെ താമസിയാതെ മര്‍ദ്ദിച്ചവരെ കണ്ടെത്തി അറസ്റ്റു ചെയ്യുമെന്ന് പോലീസ് വെളിപ്പെടുത്തി. യുവതിയില്‍ നിന്നും പരാതി പോലീസ് എഴുതിവാങ്ങി.

gnn24x7