കൊച്ചി: അന്ന കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയ്ക്കു വക്കീല്‍ നോട്ടിസ്. കിറ്റെക്സ് ഗാര്‍മന്റ്സ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ് എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്ന് 100 കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനികളെ അപകീര്‍ത്തിപ്പെടുത്തിയതിന് സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ഏഴു ദിവസത്തിനകം തെളിയിച്ചാൽ 50 കോടി രൂപ നല്‍കുമെന്നു നേരത്തെ തന്നെ കിറ്റെക്സ് എംഡി സാബു എം.ജേക്കബ് വെല്ലുവിളിച്ചിരുന്നു. സമയ പരിധി അവസാനിച്ചിട്ടും മറുപടി നല്‍കാന്‍ തോമസിനു സാധിക്കാത്ത സാഹചര്യത്തിലാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
കിറ്റെക്‌സ് കമ്പനിയില്‍നിന്നുള്ള മാലിന്യം ജില്ലയിലെ ജലാശയങ്ങളിലേയ്ക്ക് ഒഴുക്കി വിടുകയും കുടിവെള്ളം മലിനമാക്കുന്നുമെന്നുമായിരുന്നു പി.ടി.തോമസ് എംഎല്‍എയുടെ പ്രധാന ആരോപണം. തിരുപ്പൂരില്‍നിന്ന് സുപ്രീം കോടതി ഉത്തരവു പ്രകാരം നിര്‍ത്തലാക്കിയ കമ്പനികള്‍ കിഴക്കമ്പലത്തു സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്നും മറ്റു കമ്പനികള്‍ക്കു വേണ്ടി വസ്ത്രങ്ങള്‍ ഡൈ ചെയ്യുന്ന ജോലികള്‍ ചെയ്തിരുന്നുവെന്നുമാണ് വാദങ്ങള്‍ ഉന്നയിച്ചിരുന്നു.
50 കോടി രൂപ വേണ്ടെന്നും ആരോപണങ്ങളിൽ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ടി.തോമസ് പ്രതികരിച്ചിരുന്നു. ജീവന്റെയും കുടിവെള്ളത്തിന്റെ പ്രശ്‌നമാണെന്നും അതിനെ 50 കോടി രൂപയുടെ വലുപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 13 വര്‍ഷം കഴിഞ്ഞിട്ടും കമ്പനി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ലെന്നും കടമ്പ്രയാര്‍ നദി മലിനപ്പെട്ടുവെന്നും എംഎൽഎ വാര്‍ത്താസമ്മേളനത്തില്‍ ആരോപിചിരുന്നു..