കോഴിക്കോട്: ഐ.എന്‍.എസ് മഗര്‍ കപ്പലില്‍ മാലിദ്വീപില്‍ നിന്ന് മലയാളികളെ കൊണ്ടുവന്നത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയെന്ന് പരാതി. യാത്രക്കാരെ കുത്തിനിറച്ച അവസ്ഥയിലാണ് കപ്പലില്‍ കൊണ്ടുവന്നതെന്നാണ് യാത്രക്കാരുടെ പരാതി.
ചൊവ്വാഴ്ച അര്‍ധരാത്രി കോഴിക്കോട് എത്തിയ സ്ത്രീകള്‍ അടക്കമുള്ള ഒന്‍പതംഗ സംഘത്തിന് ക്വാറന്റീന്‍ സൗകര്യം പോലും ലഭിച്ചില്ലെന്ന പരാതിയും ഉണ്ട്.
”10 ാം തിയതി നാല് മണിയോടെയാണ് ഞങ്ങളെ കപ്പലില്‍ കയറ്റിയത്. സാമൂഹിക അകലം പാലിച്ച് തന്നെയായിരുന്നു കപ്പലിലേക്ക് കയറ്റിയത്. എന്നാല്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ട്രെയിന്‍ ബോഗിയുടെ അത്ര പോലും ഇല്ലാത്ത കുടുസുമുറിയില്‍ 22 ഓളം ബെഡുകള്‍ ഒരുമിച്ചിട്ടാണ് കിടത്തിയത്. മെയിന്‍ ഹാളില്‍ 80 ലധികം പുരുഷന്‍മാരാണ് ഉണ്ടായിരുന്നത്. കാല് നീട്ടിവെച്ചാല്‍ പോലും മുന്നിലുള്ള ആളുകളുടെ തലയില്‍ തട്ടും. ആ വിധത്തിലായിരുന്നു സൗകര്യം ഒരുക്കിയത്.
നിലത്ത് വരെ ബെഡ് ഇട്ടാണ് പലരേയും കിടത്തിയത്. ഗര്‍ഭിണികള്‍ അടക്കമുള്ള സ്ത്രീകള്‍ മറ്റൊരു സ്ഥലം വേണമെന്ന് പറഞ്ഞതോടെ ഇവരെ താഴെ കൊണ്ടുവന്നു. എങ്കിലും ബാത്ത് റൂം ഉപയോഗിക്കാന്‍ മുകളിലേക്ക് വീണ്ടും കയറണം. മച്ചിന്റെ പൊക്കത്തില്‍ തൂക്കിക്കയണ്ടേ നിലയിലാണ് ഗോവണികള്‍.
രണ്ട് ബാത്ത് റൂം മാത്രമാണ് ഉള്ളത്. സാനിറ്റൈസറിന് പകരം ബാര്‍ സോപ്പ് ആയിരുന്നു അതിലുണ്ടായിരുന്നത്. ഞാന്‍ ഉറപ്പുപറയുകയാണ് ആ കപ്പില്‍ ഏതെങ്കിലും ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ഉണ്ടെങ്കില്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗം പിടിപെടും.
അത്ര അനാരോഗ്യകരമായ സാഹചര്യത്തിലാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. കപ്പലില്‍ കയറുന്നത് വരെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പൂര്‍ണമായും പാലിച്ചിരുന്നെങ്കില്‍ കപ്പലില്‍ എത്തിയ ശേഷം ഞങ്ങള്‍ക്ക് അതിന് സാധിച്ചില്ല ‘, യാത്രക്കാരിയായ ഗ്രീഷ്മ പറഞ്ഞു.
കപ്പലില്‍ കയറുന്നതിന് മുന്‍പ് ഞങ്ങള്‍ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍ സര്‍ജിക്കല്‍ മാസ്‌ക് മാറ്റണമെന്ന് പറഞ്ഞ് അവര്‍ ക്ലോത്തിന്റെ മാസ്‌ക് തന്നു. അതിന് ശേഷം രണ്ടാമതൊരു മാസ്‌ക് ഞങ്ങള്‍ ചോദിച്ചെങ്കിലും ലഭിച്ചില്ല. സ്‌റ്റോക്കില്ല തീര്‍ന്നു എന്നായിരുന്നു മറുപടി. യാത്രക്കാര്‍ക്കെല്ലാം ഉപയോഗിക്കാന്‍ ആകെയുള്ളത് ഒരു ടോയ്‌ലറ്റും രണ്ട് ബാത്ത്‌റൂമുമായിരുന്നു ഉണ്ടായിരുന്നത്.
48 മണിക്കൂറാണ് ഈ കപ്പലില്‍ ഇരിക്കേണ്ടി വന്നത് 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്. 12 ാം തിയതി ആറ് മണിക്കാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്,. പുറത്തിറങ്ങി ആളുകള്‍ കാണുന്നു എന്ന അവസ്ഥ വന്നപ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിച്ച് ഞങ്ങളെ ഇറക്കി.
എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് 8 മണിയോടെ പുറത്തിറങ്ങി. വയനാട്, മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലക്കാര്‍ക്ക് ഒരു കെ.എസ്.ആര്‍.ടി ബസാണ് ഒരുക്കിയത്. ഞങ്ങള്‍ 16 പേര്‍ ഒരുമിച്ച് ആ ബസില്‍ യാത്ര ചെയ്തു. ഷിപ്പില്‍ ഉറങ്ങാന്‍ പറ്റാത്തത് കൊണ്ട് തന്നെ ഞങ്ങള്‍ എല്ലാവരും ഉറങ്ങിപ്പോയിയിരുന്നു- ഗ്രീഷ്മ പറഞ്ഞു.
ബസ്സിലെ യാത്രക്കാരുടെ വിവരങ്ങളെല്ലാം എമിഗ്രേഷന് ശേഷം എസ്‌കോര്‍ട്ടിന് പോകേണ്ട പൊലീസുദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. യാത്രക്കാരെ ബസ്സിലേക്ക് കയറ്റിയ ശേഷം എസ്‌കോര്‍ട്ട് പൊലീസ് വാഹനത്തിന് പിന്നിലായാണ് കെ.എസ്.ആര്‍.ടി.സി ബസ്സ് പോയത്. കപ്പലില്‍ 48 മണിക്കൂര്‍ 40 ഡിഗ്രി ചൂടില്‍ കുത്തിയിരുന്ന് യാത്ര ചെയ്തതിനാല്‍ പലരും ഉറങ്ങിപ്പോയിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു.
കൊച്ചിയില്‍ നിന്ന് മലപ്പുറം വഴി വന്ന ബസ്സ് പക്ഷേ മലപ്പുറത്ത് നിര്‍ത്തിയില്ല. അവിടെ ഇറങ്ങേണ്ട മൂന്ന് യാത്രക്കാരെ ഇറക്കിയുമില്ല. നേരെ കോഴിക്കോട് മലാപ്പറമ്പ് എത്തിയപ്പോള്‍ ബസ്സിലുണ്ടായിരുന്ന വയനാട്ടുകാരുള്‍പ്പടെ ചിലര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചു. അത് പൊലീസുകാരാണ് പറയേണ്ടത് എന്നായിരുന്നു കെ.എസ്.ആര്‍.ടിസി ബസ്സ് ജീവനക്കാരുടെ മറുപടി.
കോഴിക്കോട് ജില്ലക്കാരെയും അതാത് ജില്ലകളില്‍ ഇറക്കിയില്ല. തുടര്‍ന്ന് വീണ്ടും ചോദിച്ചപ്പോള്‍ കൊയിലാണ്ടിക്ക് അടുത്ത് വെങ്ങളത്ത് ബസ്സ് നിര്‍ത്തി. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പൊലീസുകാരും തമ്മില്‍ തര്‍ക്കമായി. രണ്ട് മണിക്കൂറോളം ബസ്സ് അവിടെ നിര്‍ത്തിയിട്ടു. പിന്നീട് കോഴിക്കോട് മുക്കം എന്‍ഐടിയിലെ ക്വാറന്റൈന്‍ സെന്ററിലാണ് കോഴിക്കോട്ടുള്ളവരെ പാര്‍പ്പിക്കുന്നതെന്ന് പറഞ്ഞ് അവിടേക്ക് ബസ്സ് കൊണ്ടുപോയി.
അവിടെ എത്തിയപ്പോള്‍ അവിടത്തെ ജീവനക്കാര്‍ വന്ന് കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്നും, ഇവിടെ ഇറങ്ങരുതെന്നും പറഞ്ഞു. അങ്ങനെ ഇന്നലെ രാത്രി 12 മണിക്ക് കോഴിക്കോടെത്തിയ ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധിക്കാതെ ബസിനകത്ത് മണിക്കൂറുകളോളം ഇരിക്കേണ്ട അവസ്ഥയിലായി.
അതാത് ജില്ലകളില്‍ ഒരുക്കിയിരുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് ഇറക്കുന്നതിന് പകരമാണ് ഇവരെ ബസ്സില്‍ത്തന്നെ മണിക്കൂറുകളായി ഇരുത്തിയിരിക്കുന്നത്.
നിരീക്ഷണത്തില്‍ കഴിയേണ്ടവരായതിനാല്‍ തന്നെ പൊതു ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ് യാത്രക്കാര്‍. വയനാട്ടിലും കണ്ണൂരിലും കാസര്‍ഗോഡുമുള്ള യാത്രക്കാരെയാണ് ഇനി അതാത് ജില്ലകളില്‍ എത്തിക്കേണ്ടത്.
എന്നാല്‍ വയനാട്ടില്‍ എത്തേണ്ട യാത്രക്കാര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നെന്നും യാത്രക്കാര്‍ എത്തിയാല്‍ മാത്രം മതിയെന്നാണ് വയനാട് കളക്ടര്‍ അദീല അബ്ദുള്ള പ്രതികരിച്ചത്. ‘അവരെ പ്രതീക്ഷിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്. ബുദ്ധിമുട്ടുള്ള എല്ലാവര്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ടാക്‌സി വേണ്ടവര്‍ക്ക് അങ്ങനെയും അല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസിലുള്ളവര്‍ക്കും പോകാം’, കളക്ടര്‍ പറഞ്ഞു.
വന്ദേഭാരത് അഭിയാന്‍ രക്ഷാ ദൗത്യമെന്ന് പേരിട്ട് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ കപ്പലില്‍ എത്തിയ യാത്രക്കാരാണ് തങ്ങള്‍ക്ക് വേണ്ട യാതൊരു വിധ സുരക്ഷയും കപ്പലില്‍ ഉണ്ടായില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.







































