ഇറ്റലി: ലോക്ഡൗൺ പിൻവലിക്കുകയും കൂടുതൽ ജനങ്ങൾ നിരത്തുകളിലിറങ്ങുകയും ചെയ്തതോടെ ഇറ്റലിയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. വൈറസ് ബാധയുടെ ഗൗരവം ഇനിയും പൂർണമായി ഇല്ലാതായിട്ടില്ലെന്നതിന്റേയും തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ അപകട സാധ്യത ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിലാണ് ബസുകൾ, ട്രയിനുകൾ, ട്രാമുകൾ, മെട്രോകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകിയത്.
പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമുള്ളവർ പൊതുഗതാഗതം ഒഴിവാക്കണം. വാഹനയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഓൺലൈൻവഴിയോ മറ്റ് ഇലക്ട്രോണിക് ഫോർമാറ്റുകളിലോ വേണം എടുക്കേണ്ടത്. സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും പ്രദർശിപ്പിച്ചിട്ടുള്ള നിയമാവലിയും നിർദ്ദേശങ്ങളും നിർബന്ധമായും അനുസരിക്കണം. യാത്ര ചെയ്യുമ്പോൾ സമീപമുള്ള മറ്റു യാത്രക്കാരുമായി കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം.
വാഹനങ്ങളിൽ പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനും നിർദ്ദേശിച്ചിരിക്കുന്ന വാതിലുകൾമാത്രം ഉപയോഗിക്കുക. അനുവദനീയമായ ഇരിപ്പിടങ്ങളിൽ മാത്രം ഇരിക്കുകയും അംഗപരിമിതർക്കായുള്ള സീറ്റുകൾ അവർക്കായി ഒഴിച്ചിടുകയും ചെയ്യുക. ഡ്രൈവർക്കു സമീപം യാത്ര ചെയ്യുന്നതും ഡ്രൈവറോട് വിവരങ്ങൾ ചോദിക്കുന്നതും കഴിവതും ഒഴിവാക്കുക. യാത്ര ചെയ്യുമ്പോൾ സാനിറ്റൈസർ കൈവശം കരുതുക. മാസ്ക്കുകളും കയ്യുറകളും നിർബന്ധമായും ധരിക്കുക.
കൂട്ടമായി യാത്ര ചെയ്യുന്നതും അനാവശ്യമായി സംസാരിക്കുന്നതും നിയന്ത്രിക്കണം. പരസ്പരം സമ്പർക്കം നടത്തിക്കൊണ്ടുള്ള അഭിവാദ്യങ്ങൾ ഒഴിവാക്കണം. പൊതുനിരത്തിൽ തുപ്പുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്യരുത്. തുടങ്ങിയവയാണ് യാത്രക്കാർക്ക് നൽകിയിട്ടുള്ള പുതിയ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ. കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന രീതിയിലുള്ള ഒരു പിഴവും ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയാണ് പുതിയ നിർദ്ദേശങ്ങളിലൂടെ അധികൃതർ.