മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. എസ്.എസ്.ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ പ്രത്യേക അന്വേഷണ സംഘം ആണ് ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തത്.
സ്റ്റോക്ക് എക്സ്ചേഞ്ച് തിരിമറി കേസിൽ ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി സിബിഐ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ചിത്ര രാമകൃഷ്ണ സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയന്നൊണ് കേസ്.
അജ്ഞാതനായ യോഗിയുടെ നിര്‍ദേശ പ്രകാരമാണ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടറായിരിക്കെ ചിത്ര രാമകൃഷ്ണ പ്രവര്‍ത്തിച്ചത് എന്നാണ് സെബിയുടെ റിപ്പോര്‍ട്ട്. ആ ഹിമാലയൻ യോഗി മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ചിത്രയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യൻ ആണെന്നു കണ്ടെത്തിയ സിബിഐ ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്ന ചിത്ര പല തിരിമറികളും നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരമാണ് താൻ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ മറുപടി.