ന്യൂദല്‍ഹി: സിന്ദു നദീതട സംസ്കാരത്തിൽ ജനങ്ങൾക്കിടയിൽ മാംസ ഭക്ഷണം ഉപയോഗം കൂടുതലായിരുന്നു എന്ന് പഠനം. ‘ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സ്’ ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ബീഫുള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കാംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനായ അക്ഷ്യേത സൂര്യനാരായണനാണ് പഠനം നടത്തിയത്.
ബീഫ്, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയ മാംസങ്ങളും പാൽ ഉത്പന്നങ്ങളും സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പഠനത്തിൽ പറയുന്നു. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നാഗരികതയിലെ ലിപിഡ് അവശിഷ്ടങ്ങള്‍’ എന്ന തലക്കട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അക്കാലത്തെ ജനങ്ങളുടെ ഭക്ഷണശീലത്തെ വിശദമായി അവലോകനം ചെയ്യുന്നതാണ് പഠനം.
കന്നുകാലിയുടെയും, എരുമകളുടെയും എല്ലുകളാണ് ഈ പ്രദേശങ്ങളില്‍ നിന്ന് കൂടുതലും കണ്ടെത്തിയതെന്നും, ആടിന്റേതും ചെമ്മരിയാടിന്റേയും പത്തു ശതമാനം എല്ലുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും പഠനത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ കന്നുകാലികളെയും എരുമകളെയുമായിരുന്നു പ്രധാനമായും സിന്ധു നദീതട സംസ്‌കാരത്തിലെ ജനങ്ങള്‍ വളര്‍ത്തിയിരുന്നതെന്നാണ് വ്യക്തമാകുന്നത്.





































