കണ്ണൂർ: ഇ– ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന യുട്യൂബ് വ്ലോഗർമാരായ എബിൻ, ലിബിൻ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശേരി സെഷൻസ് കോടതി തള്ളി. ഓഗസ്റ്റ് 9നാണ് ഇ– ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആർടി ഓഫിസിൽ അതിക്രമിച്ചു കയറിയതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇവരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ രംഗത്തുവന്നു. ‘കേരളം കത്തിക്കു’മെന്നത് ഉൾപ്പെടെ കലാപാഹ്വാനം നടത്തിയ ആരാധകരിൽ ചിലരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു.





































