ഇന്ന് വനിതാ ദിനം. എല്ലാവർക്കും തുല്യനീതി എന്ന ആശയത്തിലാണ് ഇത്തവണ ലോകം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത്. എല്ലാ തലമുറയിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്താൻ പ്രചാരണം നടത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. രാജ്യത്തും വിപുലമായ പരിപാടികളോടെ വനിതാദിന ആഘോഷം നടക്കും.
നാരീശക്തി പുരസ്കാരങ്ങൾ രാഷ്ട്രപതി ഭവനിൽവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യും. നാരീശക്തി പുരസ്കാര ജേതാക്കളുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സാക്ഷരതാ മിഷൻ പഠിതാക്കളായി നേട്ടം കൊയ്ത കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും ആലപ്പുഴ സ്വദേശിനി കാർത്യായനി അമ്മയുമാണ് പുരസ്കാര ജേതാക്കളായ മലയാളികൾ. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്ന് കൈകാര്യം ചെയ്യുന്നതും സ്ത്രീകളായിരിക്കും.
1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ നടത്തിയ ആദ്യ പ്രക്ഷോഭത്തിന്റെ ഓർമ്മയിലാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ഈ ദിവസത്തെ ഒരു അന്തർദേശീയ വനിതാദിനമാക്കി മാറ്റുകയെന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ തത്വചിന്തകയാണ്. 1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിലാണ് സെറ്റ്കിന്‍ ഈ ആശയം മുന്നോട്ടു വെച്ചത്. 1911 -ൽ ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ് വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനത്തെ അംഗീകരിച്ചത്.