കൊച്ചി∙ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കുന്ന യുവാവ് റോഡിൽ മരിച്ച നിലയിൽ. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്.
3 വയസ്സ് മാത്രം പ്രായമുള്ള ജിതിന്റെ മക്കളായ ഏയ്ഡനും ആമ്പർലിയും രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു കരയുകയായിരുന്നു. പുലർച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ഇരട്ട കുഞ്ഞുങ്ങൾ മൃതദേഹത്തിന്റെ മുന്നിലിരുന്ന് കരയുന്ന കാഴ്ച്ച കണ്ടത്.
റഷ്യ സ്വദേശിനിയാണ് ജിതിന്റെ ഭാര്യ. ഇപ്പോൾ ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലാണ്. കാക്കനാടുള്ള വാടകവീട്ടിലാണു ജിതിൻ താമസിക്കുന്നത്. കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 6 ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ ജിതിൻ താമസിക്കാനെത്തിയത്.
ജിതിൻ മക്കൾക്കൊപ്പം ഇന്നലെ പുലർച്ചെ രണ്ടരയോടെ വാതിൽ തുറന്നു പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം.