ന്യൂ ഡൽഹി :ലോക രാഷ്ട്രങ്ങളുടെ വിവിധ വിമാന സേനകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന WDMMAയുടെ 2022 ലെ റാങ്കിംഗിൽ ചൈനയെ പിന്നിലാക്കി ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം.ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ് (ജെഎഎസ്‌ഡിഎഫ്), ഇസ്രായേലി എയർഫോഴ്‌സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയെയും പിന്നിലാക്കിയാണ് ഐഎഎഫ് ഈ നേട്ടം കൈവരിച്ചത്.
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) സേനയുടെ പ്രവർത്തനങ്ങളുടെ വിവിധ ഘടകങ്ങളെ വിലയിരുത്തുകയും ലോകമെമ്പാടുമുള്ള ആധുനിക സൈനിക വിമാന സർവീസുകളുടെ നിലവിലെ ശക്തികളും ബലഹീനതകളും വിവരിച്ചുമാണ് സമഗ്ര റിപ്പോർട്ട് അവതരിപ്പിക്കുന്നത്. നിലവിൽ 98 രാജ്യങ്ങളിലെ വ്യോമസേനകളെ നിരീക്ഷിച്ചാണ് ഡബ്ല്യു.ഡി.എം.എം.എ. പട്ടിക തയ്യാറാക്കിയത്.
സേനയുടെ ശക്തിക്കുപുറമേ, ആധുനികവത്കരണം, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി എന്നിവ വിലയിരുത്തി തയ്യാറാക്കുന്ന ട്രൂ വാല്യു റേറ്റിങ്ങിന്റെ (ടി.വി.ആർ.) അടിസ്ഥാനത്തിലാണ് റാങ്കിങ്. കേവലം വിമാനങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ പ്രവർത്തനമികവും വ്യത്യസ്ത ദൗത്യങ്ങൾക്കുവേണ്ട വിവിധതരം വിമാനങ്ങളുടെ ലഭ്യതയും കണക്കിലെടുത്താണ് ടി.വി.ആർ. തയ്യാറാക്കുന്നത്. ഇതിനുപുറമേ, സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങൾ, പരിശീലനം, കര-നാവിക സേനകൾക്ക് നൽകുന്ന വ്യോമ പിന്തുണ എന്നതൊക്കെ റാങ്കിങ്ങിൽ പരിഗണിക്കും.
ഗ്ലോബൽ എയർ പവർസ് റാങ്കിംഗ് -2022 പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സാണ് ഒന്നാം സ്ഥാനത്ത്. റഷ്യൻ സേനയ്ക്കാണ് രണ്ടാം സ്ഥാനം.